നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആര്യങ്കാവ് ചുരം വഴി തമിഴ്നാട്ടില്‍ നിന്നും തമിഴര്‍ കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ വരുമായിരുന്നു.ചെങ്കോട്ടയില്‍ നിന്നും ചെറിയ നടപ്പാത മാത്രമേ സഞ്ചരിക്കാനുള്ള വഴിയായി അന്നുണ്ടായിരുന്നുള്ളൂ.കൂട്ടം കൂടിയാണ് സഞ്ചാരികള്‍ വന്നു കൊണ്ടിരുന്നത്.വന്യ മൃഗങ്ങളുടെ ആക്രമണം മൂലം നൂറ് കണക്കിന് സഞ്ചാരികള്‍ മരണപ്പെട്ടിരുന്നു. പിന്നീട് പാത കുറെ കൂടി വിപുലീകരിച്ചപ്പോള്‍ വേണാട്ടിലേക്കുള്ള യാത്ര കുതിരപ്പുറത്തായി. കുതിരയുടെ പുറത്ത് ധാന്യങ്ങളും മറ്റു സാമഗ്രികളും കെട്ടി നിര നിരയായി പുനലൂര്‍ വഴി കൊട്ടാരക്കര കൊല്ലം രാജ്യങ്ങളിലേക്ക് പോകുമായിരുന്നു. ആര്യങ്കാവ്, കഴുതുരുട്ടി, ഇടമണ്‍, പുനലൂര്‍ എന്നിവടങ്ങളില്‍ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള സത്രങ്ങള്‍ രാജാവ് നിര്‍മ്മിച്ചിരുന്നു.ഈ സത്രത്തില്‍ യാത്രക്കാര്‍ക്ക് സൌജന്യ ഭക്ഷണം നല്‍കാന്‍ രാജാവ് കല്‍പ്പന നല്‍കിയിരുന്നു.കല്ലടയാറ്റില്‍ കുളിച്ച്, പുനലൂര്‍ ശിവ ക്ഷേത്രത്തില്‍ ആരാധനയും നടത്തിയ ശേഷമാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആണ് തമിഴര്‍ മടങ്ങി പോകുന്നത്.അത് പോലെ ശബരിമല ദര്‍ശനത്തിനു പോകുന്ന തമിഴരും ഇരു പക്ഷവും പുനലൂര്‍ വഴിയായിരുന്നു യാത്ര.കൊല്ലം ചെങ്കോട്ട ബസ് സര്‍വീസ് ആരംഭിച്ച ശേഷവും ആന, പുലി, കരടി, പന്നി, ചെന്നായ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യം കൂടുതലായിരുന്നു.1950 വരെ ചെങ്കോട്ട റോഡില്‍ ആനക്കൂട്ടം വാഹനങ്ങള്‍ തടഞ്ഞിടുമായിരുന്നു.യാത്രക്കാര്‍ ബഹളം വെച്ചാണ് ആനയെ മാറ്റി വാഹങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നത്.