
ഫോട്ടോ കടപ്പാട് :ജന്മഭൂമി
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീധർമശാസ്തതാക്ഷേത്രം. ക്ഷേത്രത്തെചുറ്റി കിഴക്കൻമലനിരകൾ. ഇതിന്റെ ഒരു ഭാഗത്തുകൂടി കല്ലടയാർ ഒഴുകുന്നു. പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചുധർമ്മശാസ്തത്രങ്ങളിൽ ഒന്നാമത്തെ ക്ഷേത്രമെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണു് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം. ക്ഷേത്രത്തോടു ചേർന്നുള്ള സർപ്പക്കാവ് സംരക്ഷിതകാവുകളാണ്. കുളത്തുപ്പുഴയാറ്റിലെ ക്ഷേത്രകടവിലുള്ള മത്സ്യങ്ങളെ തിരുമക്കളെന്നാണ് അറിയുന്നത്. മീനുകൾക്ക് ഊട്ട് നല്കന്ന പതിവുണ്ട്. രാസക്രീഡയിൽക്കുടി വശീകരിക്കാൻ ശ്രമിച്ച ജലകന്യകയെ ശാസ്താവ് മത്സ്യരൂപത്തിൽ കിടന്നുകോള്ളാൻ അനുവദിച്ചതായിട്ടാണ് സങ്കല്പം. പുറത്തു നിന്ന് നെടുമങ്ങാട് - പാലോട് - മടത്തറവഴിയും , കൊല്ലത്തുനിന്ന് കൊട്ടാരക്കര - പുനലൂർ -അഞ്ചൽ വഴിയും, തമിഴ്നാട്ടിൽ നിന്നും തെങ്കാശി, ചെങ്കോട്ട, ആര്യങ്കാവ്, തെന്മല വഴിയും ക്ഷേത്രത്തിൽ എത്തിചേരാം.
പ്രധാന വഴിപാടുകൾ: നീരാജനം, മീനൂട്ട്, പുഷ്പാഭിഷേകം, നെയ്യഭിഷേകം, പാൽപ്പായസം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അരവണ, അപ്പം, പായസം, രക്തപുഷ്പ്പാഞ്ജലി, അഷ്ടോത്തരാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിവാടുകൾ. അടിമസമർപ്പണമാണ് വഴിപാടുകളിൽ പ്രധാനം. കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തികിടത്തി സമർപ്പിക്കുന്നതാണിത്. നേർച്ച പ്രകാരമാണിതു ചെയ്യുന്നത്.
പ്രതിഷ്ഠ:ബ്രഹ്മചര്യ ഭാവത്തിലുള്ള ബാലശാസ്താവാണ് കുളത്തുപ്പുഴ ശ്രീധർമ്മ ശാസ്ത്രാക്ഷത്രത്തിലെ പ്രതിഷ്ഠ. മനുഷ്യഹത്യ എന്ന പാപത്തിന് പരിഹാരമായി പരശുരാമൻ മഴുവെറിഞ്ഞു കടലിൽ നിന്നും സൃഷ്ട്ടിച്ച കേരളത്തിൽ അദ്ദേഹം തന്നെ പ്രതിഷ്ഠ നടത്തിയ അഞ്ച് അയ്യപ്പക്ഷേത്രങ്ങളിൽഒന്നു കുളത്തൂപ്പുഴയാണെന്നു ഐതീഹ്യം പറയുന്നു. കൊട്ടാരക്കര രാജാക്കന്മാരാണ് ക്ഷേത്രം പണിതത്.
ഉപപ്രതിഷ്ഠകൾ:ബാലനായി കുടികൊള്ളുന്ന ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവന്റെ പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിനു പുറത്ത് യക്ഷി, ഗന്ധർവൻ, മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നീ ഉപദേവതകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്രക്കാവ്.
ഐതീഹ്യം:സഞ്ചാരപ്രിയനായിരുന്ന ഒരു ആചാര്യ ശ്രേഷ്ഠൻ കുളിക്കാനായി ആറ്റിലിറങ്ങി. ഒപ്പം ഉള്ളവർ ഭക്ഷണം പാകംചെയ്യാനായി അടുപ്പ്കല്ല് സ്ഥാപിച്ചപ്പോൾ ഒരണ്ണം എപ്പോഴും വലുതായി തന്നെ ഇരിക്കിന്നു. എത്ര മാറ്റി വെച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ അവർ ആ കല്ല് പൊട്ടിക്കുവാൻ തുടങ്ങി. ശക്തിയുള്ള ഇടിയിൽ കല്ല് എട്ടായി പിളർന്നു. ഇതിൽ നിന്നുണ്ടായ രക്തപ്രവാഹം കണ്ട് സംഘാഗംങ്ങൾ ബോധം കെട്ട് വീണു. വിവരം അറിഞ്ഞെത്തിയ ആചാര്യ ശ്രേഷ്ഠൻ ധ്യാനത്തിൽ ചിതറിത്തെറിച്ച കല്ലിലെ ദൈവസാന്നിധ്യം മനസ്സിലാക്കി. വിവരം അറിഞ്ഞ കൊട്ടാരക്കര രാജാവ് അമ്പലം പണിയുവാൻ വേണ്ട ധനം അദ്ദേഹം നൽകി. ചിതറിത്തെറിച്ച കഷ്ണങ്ങൾ പൂജ നടത്തി പ്രതിഷ്ഠിച്ചു. നാടിന്റെ ദേവനെ കണ്ടത്തിയ കോട്ടാത്തല കുടുംബത്തിന് പ്രതിഫലമായി 150 പറ നിലവും കരയും രാജാവ് നൽകി. രാജഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നതോടുകൂടി ക്ഷേത്രം അവരുടെ കീഴിലായി.
Post a Comment