Anchal History

സാംസ്കാരിക ചരിത്രം
തര്‍ക്ക വിഷയങ്ങള്‍ ഏറെ നിലനില്‍ക്കുന്ന ചരിത്രമാണ് അഞ്ചലിനുള്ളത്. അഞ്ചല്‍ - തടിക്കാട് റോഡിന്റെ ഇടതുവശത്തായി ഏറം ജംഗ്ഷന് പടിഞ്ഞാറാണ് അഞ്ചല്‍ കുളം. ഇതിന്റെ ആകൃതി കുളത്തിന്റെ രൂപത്തിലല്ലാത്തതില്‍ കുളമാണോ എന്ന് വ്യക്തമല്ല. വൃത്താകൃതിയില്ല: എങ്കിലും ഒരു ഭാഗം അര്‍ത്ഥ വൃത്താകൃതി പുലര്‍ത്തുന്നു. കോണുകളും ചതുരാകൃതിയിലുള്ള വശങ്ങളും കൊണ്ട് ചിറ നിര്‍മ്മിച്ചതിനാല്‍ തന്നെ ഒരു വിഭാഗത്തിലും പെടുത്താനും കഴിയുന്നില്ല. വടമണ്‍  ‘തൊലെ’ പള്ളിക്കൂടത്തിനടുത്ത് ഏറെ വര്‍ഷം പഴക്കമുള്ള ഒരു കാഞ്ഞിരമരം കാണാം. ഈ കാഞ്ഞിരമരത്തിന്റെ ചില ഇലകള്‍ക്ക് മധുര രസമാണ്. മറ്റിലകള്‍ക്ക് പ്രത്യേക രസമോ കയ്പ്പോ ഇല്ല. ഈ മരം കായ്ക്കുന്നതായും പഴം ഉണ്ടായിട്ടുള്ളതായും ഇന്നേവരെ ആരും കണ്ടിട്ടുമില്ല. കാഞ്ഞിരക്കുരു ലഭിക്കാത്തതിനാല്‍ വടമണ്‍ കാഞ്ഞിരം കയ്ക്കുമെന്നോ മധുരിക്കുമെന്നോ ആര്‍ക്കും പറയാനും കഴിയുന്നില്ല. ഏറം ജംഗ്ഷന് സമീപം വയലിന്റെ മധ്യഭാഗത്തായി ഒരു ക്ഷേത്രം കാണാം. വയലില്‍ തേവര്‍ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ക്ഷേത്രം ഒറ്റ നോട്ടത്തില്‍ വയലില്‍ സ്ഥിതി ചെയ്യുന്നുവെന്ന് തോന്നുമെങ്കിലും ചെറിയ ഒരു കര പ്രദേശത്താണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നതെന്ന് കാണാം. കരപ്രദേശത്തെ പോലെ അടിയുറപ്പും ഈ സ്ഥലത്തിനുണ്ട്. ഇതാണ് മറ്റൊരു തര്‍ക്ക വിഷയം. ഒരു മുനിവര്യന്‍  അഗസ്ത്യക്കോട് തപസ്സിരുന്നതായി കരുതുന്നു. മുനിയുടെ പ്രതിഷ്ഠ കമഴ്ന്ന നിലയിലാണ് കാണുന്നത്. ഇതുമൂലം ബിംബം ഉയര്‍ത്തി നോക്കി ആണോ പെണ്ണോ എന്ന് നിര്‍ണ്ണയിക്കാനായിട്ടില്ല. അഗസ്ത്യക്കോട് ക്ഷേത്രത്തിലെ  പ്രതിഷ്ഠകളില്‍ ഒന്നില്‍ ഒരു മാറിടം മാത്രമേ ദൃശ്യമാകുന്നുള്ളൂ എന്നതും ശ്രദ്ധയില്‍ വരുന്നു. എങ്കിലും പ്രസ്തുത ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവലിംഗമാണ്. ഇതും തര്‍ക്കവിഷയമായി നിലനില്‍ക്കുന്നു. അഞ്ചല്‍ ഏറത്തുള്ള കുറുമക്കാട്ടു കുടുംബക്കാരുടെ യഥാര്‍ത്ഥ ജാതി  എന്തെന്നറിയാന്‍ തെളിവുകളില്ല. വളരെ പുരാതന കുടുംബമായതു കൊണ്ട് ഇല്ലക്കാരാണോ സ്വരൂപക്കാരാണോ എന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ അസാധ്യമായിട്ടുള്ളതും  ഒരു തര്‍ക്കമാണ്. സ്ഥലനാമത്തിന്റെ ആവിര്‍ഭാവത്തെ സംബന്ധിച്ച് പഠനാത്മകമായ അഭിപ്രായങ്ങള്‍ വേറെയും ഉണ്ട്. അഞ്ച് ആലുകള്‍ ചേര്‍ന്നു നിന്നിരുന്ന സ്ഥലമാകയാല്‍  അഞ്ചല്‍ എന്നു പേരുണ്ടായി എന്ന് ഒരു വിഭാഗം ഇന്നും വിശ്വസിക്കുന്നു. പാതവക്കുകളിലായി ധാരാളം തണല്‍ മരങ്ങള്‍ ഉണ്ടായിരുന്നുവെന്ന യഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. എന്തായാലും സ്ഥലനാമ ചരിത്രം ഖണ്ഡിതമായി പറയുവാന്‍ കഴുന്നില്ല. മുന്‍പ് വേണാടൊഴികെയുള്ള തിരുവിതാംകൂര്‍ പ്രദേശം ദേശിങ്ങനാട്, ഇളയിടത്ത് സ്വരൂപം, തെക്കുകൂര്‍, കായംകുളം, ചെമ്പകശ്ശേരി, വടക്കുംകൂര്‍ തുടങ്ങിയ നാട്ടുരാജ്യങ്ങളായി പല നാടുവാഴികളുടെ ഭരണത്തിലായിരുന്നു. അക്കാലത്ത് ഇന്നത്തെ പത്തനാപുരം, കൊട്ടാരക്കര താലൂക്കുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൊട്ടാരക്കര രാജാവിനായിരുന്നു. കൊട്ടാരക്കര രാജാവിന്, കൊട്ടാരക്കര കൂടാതെ പത്തനാപുരം താലൂക്കില്‍പെട്ട അഞ്ചല്‍ പ്രദേശത്തും ഒരു തലസ്ഥാനം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അത് ഇന്നത്തെ അഞ്ചല്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പനയഞ്ചേരി എന്ന സ്ഥലത്തായിരുന്നുവത്രേ. രാജഭരണത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം അഞ്ചലിന്റെ പ്രധാന കേന്ദ്രം അഞ്ചല്‍ ചന്തമുക്കായിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് കൂടുതല്‍ കടകളും  മറ്റു വ്യാപാര സ്ഥാപനങ്ങളും ഉണ്ടായത്. 

പഴയ തിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്നതാണ് അഞ്ചല്‍ കന്നുകാലി ചന്തയും പൊതുമാര്‍ക്കറ്റും. അഞ്ചലിനെക്കുറിച്ച് ആദ്യം പുറം നാടുകളില്‍ അറിയപ്പെട്ടത് കന്നുകാലി ചന്തയുടെ പേരിലാണ്. എല്ലാ മലയാള മാസവും 15 നും 30 നുമാണ് ചന്ത കൂടിയിരുന്നത്. തമിഴ് നാട്ടിലെ മധുര, കടമല, മാനാപുരം, പുളിയറ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ ഇവിടെ കന്നുകാലികളെ കച്ചവടത്തിന് കൊണ്ടു വന്നിരുന്നു. ഇന്നത്തെ പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതാനത്തായിരുന്നു കാളച്ചന്ത നടത്തിയിരുന്നത്. ഒരു കാലത്ത് അഞ്ചല്‍ പൊതു മാര്‍ക്കറ്റില്‍ വരുന്ന കാര്‍ഷികോല്പന്നങ്ങള്‍ക്ക് കണക്കില്ലായിരുന്നു. ഏത്തക്കുല, കുരുമുളക്, ഇഞ്ചി, കശുവണ്ടി, നാളികേരം, അടയ്ക്ക, വെറ്റില, മരച്ചീനി എന്നിവയുടെ പ്രധാനപ്പെട്ട വിപണന കേന്ദ്രമായിരുന്നു അഞ്ചല്‍. തമിഴ്നാട്ടിന്റെ വിദൂരദേശത്തു നിന്ന് പോലും ധാരാളം ആളുകള്‍ ഇവിടെ കച്ചവടത്തിനായി എത്തിയിരുന്നു. മറ്റു പ്രദേശങ്ങളില്‍ നിന്നും കച്ചവടത്തിനായി എത്തിയ പലരും അഞ്ചലില്‍ തന്നെ പില്‍ക്കാലത്ത് താമസമാക്കി വന്‍ വ്യാപാരികളായി മാറി. വളരെയേറെ ഗുണനിലവാരമുള്ള കശുവണ്ടി ആയിരുന്നു അഞ്ചല്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നത്. ഇത് വാങ്ങുന്നതിനായി കശുവണ്ടി മുതലാളിമാരുടെ തള്ളിക്കയറ്റം തന്നെയുണ്ടായിരുന്നു. കേരളത്തിലെ വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു അഞ്ചല്‍. പഴയ തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധിയാളുകള്‍ അഞ്ചല്‍ പ്രദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. ജന്മി - കുടിയാന്‍ വ്യവസ്ഥയ്ക്കൊന്നും വലിയ പ്രാധാന്യം കല്പിക്കാത്ത നാടായ അഞ്ചല്‍ കാര്‍ഷിക നവോത്ഥാനത്തിലൂടെയാണ് മുന്നറിയത്. പഴയ തലമുറക്ക് അഞ്ചലിനെ കുറിച്ചോര്‍ക്കാനൊരു ചിത്രമുണ്ട്. ഇന്നത്തെ അഞ്ചല്‍ റെയ്ഞ്ച് ഓഫീസ് ജംഗ്ഷനു ചുറ്റും നൈസര്‍ഗികമായ വനമായിരുന്നു. അതുവഴി ആയൂരിനും പുനലൂരിനും കുളത്തുപ്പുഴയ്ക്കും കടന്നു പോകുന്ന ചെമ്മണ്‍ പാതകള്‍, ഈ പാതകളിലുടെ നിരന്തരം പോകുന്ന കാളവണ്ടികളുടെ കടമണിയൊച്ച, വെടിക്കെട്ടു സ്ഥലത്തെ പുക കണക്കെ നാലുപാടും പൊടി പടലങ്ങള്‍ പറത്തികൊണ്ട് വല്ലപ്പോഴും മാത്രം കടന്നു പോകുന്ന മോട്ടോര്‍ കാറുകള്‍ , ചുറ്റും ഫലഭൂയിഷ്ഠമായ തടപ്രദേശങ്ങള്‍, ചീവീടുകളുടെ താരാട്ടുകേട്ട് നിശയില്‍ മയങ്ങുന്ന ഗ്രാമാന്തരീക്ഷം ഇതായിരുന്നു പഴയ അഞ്ചല്‍. 

അഞ്ചലിലെ ആദ്യത്തെ സ്കൂള്‍ അഞ്ചല്‍ പുളിമുക്കിലാണ് സ്ഥാപിച്ചത്. മൂന്നു ക്ളാസ്സുവരെ മാത്രമേ അന്നിവിടെ ഉണ്ടായിരുന്നുള്ളൂ. കരപ്രമാണിമാരുടെ ശ്രമഫലമായി സ്ഥാപിച്ച പുല്ലുമേഞ്ഞ ഒരു കെട്ടിടത്തില്‍ ആയിരുന്നു ക്ളാസുകള്‍  നടത്തിയിരുന്നത്. ഈ സ്കൂള്‍ പില്‍ക്കാലത്ത് ഗവണ്‍മെന്റ് എല്‍.പി.എസ്സ് ആക്കി ഉയര്‍ത്തപ്പെട്ടു. ഈ സ്കൂള്‍ സ്ഥാപിതമായി ഏറെക്കഴിഞ്ഞാണ് അഞ്ചല്‍ മാധവന്‍ പിള്ള സാറിന് ഭഗവതി വിലാസം ഇംഗ്ളീഷ്  സ്കൂള്‍ അനുവദിച്ചത്. പ്രസ്തുത സ്കൂളാണ് ഇപ്പോള്‍ അഞ്ചല്‍ ബി.വി.യു.പി.എസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് സ്കൂള്‍ പ്രവര്‍ത്തകര്‍ പ്രദേശങ്ങളില്‍ ഇറങ്ങിനടന്ന് കുട്ടികളേയും രക്ഷകര്‍ത്താക്കളേയും കണ്ട് പ്രലോഭനങ്ങള്‍ നല്‍കിയാണ് വിദ്യാഭ്യാസം നല്‍കുന്നതിനായി കുട്ടികളെ സംഘടിപ്പിച്ചിരുന്നത്. പഠിക്കാന്‍ വരുന്ന കുട്ടികളില്‍ നിന്നും ചേന, കാച്ചില്‍, തേങ്ങ, അടയ്ക്ക എന്നീ കാര്‍ഷികോല്പന്നങ്ങളാണ് ഫീസായി വാങ്ങിയിരുന്നത്. ഈ കാര്‍ഷികോല്പന്നങ്ങളായിരുന്നു അക്കാലത്ത് അദ്ധ്യാപകര്‍ക്ക് ശമ്പളമായി കിട്ടിയിരുന്നത്. പ്രധാന അദ്ധ്യാപകനും ശാസ്ത്ര വിഷയങ്ങള്‍  പഠിപ്പിക്കുന്ന അദ്ധ്യാപക പ്രമുഖര്‍ക്കും  മാത്രമേ അന്ന് ശമ്പളം പണമായി ലഭിച്ചിരുന്നുള്ളൂ. ഒരദ്ധ്യാപകന്റെ ശമ്പളം പ്രതിമാസം 8 രൂപയായിരുന്നു. അറുപതുകളുടെ തുടക്കത്തോടെ  അഞ്ചലില്‍ വിദ്യാഭ്യാസ രംഗത്ത്  ഒരു കുതിച്ചു കയറ്റം തന്നെ സംഭവിച്ചു. പഴയകാല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറെ പ്രശ്സതമാണ് അഞ്ചല്‍ ഇംഗ്ളീഷ് സ്കൂള്‍ (ഇന്നത്തെ അഞ്ചല്‍ ഈസ്റ്റ് ഹൈസ്കൂള്‍). ഒരു ട്രസ്റ്റിന്റെ  നിയന്ത്രണത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1948-ല്‍ പ്രസ്തുത സ്കൂള്‍ അഞ്ചല്‍ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. മുന്‍ എം.എല്‍.എയും  പഞ്ചായത്ത് പ്രസിഡന്റുമായ  പരേതനായ  പി.ഗോപാലന്‍, തടിക്കാട് ഇസ്മായില്‍, പുലിത്തിട്ട ടി.ആര്‍.ഗോപാലന്‍ നായര്‍, പാലറ ബാലകൃഷ്ണ പിള്ള, മണ്ണൂര്‍ മത്തായി, ഏരൂര്‍ ജനാര്‍ദ്ദനന്‍ മുന്‍ഷി, മാവേലിക്കര രാമചന്ദ്രന്‍ നായര്‍, അഞ്ചല്‍ ഗോപി തുടങ്ങിയ  പ്രഗല്‍ഭരായ അദ്ധ്യാപകര്‍ ഈ സ്ഥാപനത്തിന്റെ യശസ്സ് ഉയര്‍ത്തിയവരില്‍ ചിലര്‍ മാത്രമാണ്. അഞ്ചല്‍ പ്രദേശത്തിന്റെ എല്ലാവിധ വളര്‍ച്ചക്കും നിര്‍ണ്ണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്. 1965 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഇവിടെ എത്താറുണ്ട്. നിരവധി ഇംഗ്ളീഷ് മീഡിയം സ്കൂളുകളും നിരവധി പാരലല്‍ കോളേജുകളും കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങളുമായി മുന്നോട്ടു പോകുന്നതിന് സഹായകമായി തീര്‍ന്നത് വിദ്യാഭ്യാസരംഗത്തെ മികച്ച ചരിത്ര പാരമ്പര്യമാണ്. യുവ കവിയായിരുന്ന പരേതനായ അഞ്ചല്‍ ഭാസ്കരന്‍ പിള്ള, നാടക കൃത്തും സംവിധായകനും, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവന്‍ പിള്ള, ആന്ധ്ര ഡി.ജി.പി ആയിരുന്ന പി.രാജപ്പന്‍ പിള്ള തുടങ്ങി കേരളത്തിലെ വിവിധ മേഖലകളില്‍ പ്രശ്സതരായിത്തീര്‍ന്ന പലരും അഞ്ചല്‍ ഇംഗ്ളീഷ് സ്കൂളിലെ പഴയകാല വിദ്യാര്‍ത്ഥികളായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ  വാക്വം പമ്പിന്റെ ഉപജഞാതാവ്  എച്ച്.പി  വാറന്‍ (എച്ച്. പരമേശ്വരന്‍ അയ്യര്‍) അഞ്ചല്‍ സ്വദേശിയായിരുന്നു. വാട്ടര്‍ ട്രെയിന്‍ കണ്ടുപിടിച്ച കുര്യന്‍ ജോര്‍ജ്ജ് അഞ്ചല്‍ മാവിള സ്വദേശിയാണ്. തിരുവിതാംകൂറിന്റെ ഭരണ രംഗത്തും അഞ്ചലിന്റെ പങ്ക് നിസ്തുലമാണ്. തിരുവിതാംകൂര്‍ കൊട്ടാരം സര്‍വ്വാധികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഹരിഹരഅയ്യര്‍ അഞ്ചല്‍ പനഞ്ചേരി സ്വദേശി ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണ് പ്രശ്സത ശാസ്ത്രജഞനായിരുന്ന എച്ച്.പി.വാറന്‍. നിമിഷകവി അഞ്ചല്‍ ആര്‍.വേലുപിള്ള, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ  തിരുവനന്തപുരം ലേഖകന്‍, റേയ്സ് വീക്കിലി എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്ന കീഴൂട്ട് മാധവന്‍ നായര്‍ എന്നിവര്‍ അഞ്ചലിന്റെ  യശ്ശസ് ഉയര്‍ത്തിയ പഴമക്കാരാണ്. 1969-ല്‍ ആര്‍.എം.നായര്‍ക്ക് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുകയുണ്ടായി. 

കേരളത്തിന്റെ തനതായ കലാരൂപമായ കഥകളിയുടെ പ്രചാരണം ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച അഞ്ചല്‍ അജന്താകളി അക്കാഡമി ശ്രദ്ധേയമായിരുന്നു. കഥകളിയുടെ ഉപജ്ഞാതാവായ  കൊട്ടാരക്കര തമ്പുരാന്റെ അധീനതയിലായിരുന്നു അഞ്ചല്‍ എന്നതുകൊണ്ടു തന്നെ കഥകളി  പരിപോഷിപ്പിക്കുന്നതിനാവശ്യമായ എല്ലാ സഹായവും രാജസ്ഥാനത്തു നിന്നു ലഭിച്ചിരുന്നത് മൂലം കാലഘട്ടത്തിലെ ആളുകളുടെ പിന്‍തലമുറക്കാര്‍ക്ക് കഥകളിയോടും അതിന്റെ സാഹിത്യ രൂപമായ ആട്ടകഥയോടും കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുന്നതിന് സഹായകരമായി. കൊട്ടാരക്കര രാജവംശത്തിന്റെ വകയായിരുന്ന പനയഞ്ചേരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും  കഥകളി അരങ്ങേറുന്നത് ശ്രദ്ധേയമാണ്. ഇവിടത്തെ ഉത്സവനാള്‍ കൊട്ടാരക്കര തമ്പുരാന്‍ ഉടവാളും  പരിചയുമേന്തി എഴുന്നള്ളത്തിന്റെ മുന്നിലുണ്ടാകുമായിരുന്നു. ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ നാടാണ് അഞ്ചല്‍. പനയഞ്ചേരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചല്‍ ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രം, ഏറം വയലില്‍ തൃക്കോവില്‍ ക്ഷേത്രം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ സൌഹാര്‍ദ്ദത്തിനും സാംസ്കാരിക മുന്നേറ്റത്തിനും സഹായകമായിരുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ കടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും അഞ്ചല്‍ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം  ചരിത്ര പ്രസിദ്ധമാണ്. കടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കല്‍ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയില്‍  എത്തുമ്പോള്‍ അവിടെ പൂജാദി കര്‍മ്മങ്ങള്‍ക്കായി ഇറക്കിവയ്ക്കുന്നു. ഭക്തജനങ്ങള്‍ വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടില്‍”  എത്തുന്നു. അഞ്ചലച്ചന്‍ എന്നറിയപ്പെട്ടിരുന്ന യൌനാന്‍ കത്തനാരുടെ ഓര്‍മ്മയ്ക്കായി പണിതിട്ടുള്ള ദേവാലയത്തില്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ  അഷ്ടമംഗല്യവും  വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേല്‍ക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാര്‍ത്തിയിട്ടുള്ള വര്‍ണ്ണാങ്കിതമായ പട്ട് ശോഭയാര്‍ന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയില്‍ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂര്‍വ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പില്‍ എത്തുമ്പോള്‍  പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയില്‍’  ദേവിയുടെ തിരുമുടി ഭക്തിപൂര്‍വ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചല്‍  പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക്  ഭക്തി പൂര്‍വ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാര്‍ത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കല്‍ ഭഗവതി “അഞ്ചലപ്പന്‍ അപ്പം തിന്നു മുടിയും” എന്നരുള്‍ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലില്‍ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടര്‍ന്ന് ഇവിടെ ഏഴുദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയില്‍ എത്തുന്നു. 1973-ലാണ് അവസാനമായി ഈ തിരുമുടി എഴുന്നള്ളത്ത് നടന്നത്. ഈ ഉത്സവത്തിന് നാനാദിക്കില്‍ നിന്നും ധാരാളം ജനങ്ങള്‍ ജാതിമത ഭേദമെന്യേ എത്തിയിരുന്നു.

അഞ്ചലിന്റെ പൊതു സാക്ഷരതാ നിലവാരത്തേയും പുരോഗമന സാംസ്കാരിക സാഹിത്യ രംഗത്തേയും വളര്‍ത്തുന്നതില്‍ ഗ്രന്ഥശാലകള്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. നാലാം ക്ളാസ് പള്ളിക്കൂടം എന്നറിയപ്പെടുന്ന എല്‍.പി.എസ്സിനോട് ചേര്‍ന്ന് നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രമഫലമായി ആരംഭിച്ച ഗ്രന്ഥശാലയാണ് ഇന്നത്തെ അഞ്ചല്‍ പഞ്ചായത്ത് കേന്ദ്രീയ ഗ്രന്ഥശാല. 1987-ല്‍ ആണ് ഇത് അഞ്ചല്‍ പഞ്ചായത്ത് ഏറ്റെടുത്തത്. 1949-ലാണ് ചോരനാട് ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് അഗസ്ത്യക്കോട് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല, പനയഞ്ചേരി ജവഹര്‍ ഗ്രന്ഥശാല എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. 1957-ല്‍ കുരുവിക്കോണം വിജ്ഞാന സന്തായിനി ഗ്രന്ഥശാല പ്രവര്‍ത്തനമാരംഭിച്ചു. പില്‍ക്കാലത്ത് ഉണ്ടായതാണ് ആര്‍ച്ചല്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഗ്രന്ഥശാല, ബാലസാഹിത്യ സമാജം, മഹിളാ സമാജം, യുവജന സമാജം, ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ളബ്ബ് എന്നിവ ഈ ഗ്രന്ഥശാലയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്നു. 1990-ലെ ചലച്ചിത്ര കലാ സംവിധാനത്തിനുള്ള അവാര്‍ഡ് വാങ്ങുകയും നിരവധി സിനിമകള്‍ സംവിധാനം ചെയ്ത്  മലയാള ചലച്ചിത്ര രംഗത്ത് അഭിമാനമായിത്തീരുകയും ചെയ്ത രാജീവ് അഞ്ചല്‍, കഥാപ്രസംഗ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും 1995-ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിക്കുകയും ചെയ്ത തേവര്‍തോട്ടം സുകുമാരന്‍, ഓട്ടന്‍തുള്ളല്‍ കലാരംഗത്ത് പ്രസിദ്ധയായ വടമണ്‍ ദേവകിയമ്മ തുടങ്ങിയവര്‍ കലാരംഗത്ത് അഞ്ചലിന് അഭിമാനിക്കാവുന്ന പ്രതിഭാശാലികളാണ്. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ പ്രധാന ഉത്സവമായ മരമടി മഹോത്സവത്തിന്റെ തുടക്കം അഞ്ചലായിരുന്നതായും പറയപ്പെടുന്നു. അന്തരിച്ച അഞ്ചല്‍ മാധവന്‍ പിള്ള മരമടി മഹോത്സവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. അഞ്ചലിലെ ആദ്യ സിനിമാ ടാക്കീസ് കടകത്ത് കേശവ പിള്ള ആരംഭിച്ച ലക്ഷ്മി ടാക്കീസ് ആയിരുന്നു. മുളയും പനമ്പും ഓലയും കൊണ്ട് നിര്‍മ്മിച്ചതായിരുന്നു അന്നത്തെ സിനിമാ ടാക്കീസ്. ഈ സിനിമ ടാക്കീസിലെ പൂഴിമണലിലിരുന്ന് കണ്ട സിനിമകളുടെ കഥ പഴയ തലമുറയുടെ ഓര്‍മ്മയില്‍ ഇന്നും മായാതെ നില്‍ക്കുന്നു. കാളവണ്ടിയില്‍ ചെണ്ടകൊട്ടി സിനിമയുടെ കഥാസാരം വിളിച്ചുപറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു അന്നത്തെ സിനിമാ പരസ്യ രീതി. ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പില്‍ക്കാലത്ത് ഉണ്ടായവയാണ് സലീം ടാക്കീസ്, അടുത്തകാലം വരെ അഞ്ചല്‍ ടൌണിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ജയമോഹന്‍ തിയേറ്റര്‍ എന്നിവ.

ആതുര സേവനത്തിനായി അഞ്ചല്‍ക്കാര്‍ ആദ്യകാലങ്ങളില്‍ ആശ്രയിച്ചിരുന്നത് ആയുര്‍വേദ വൈദ്യന്‍മാരെ ആയിരുന്നു. സര്‍ക്കാര്‍ വൈദ്യന്‍ എസ്.പരമേശ്വരന്‍ പിള്ള, വിഷ വൈദ്യനായ  യൂനുസ് വൈദ്യന്‍, പപ്പു വൈദ്യന്‍, നാണു വൈദ്യന്‍, നീലകണ്ഠന്‍ വൈദ്യര്‍ തുടങ്ങിയവര്‍ ഈ രംഗത്തെ പ്രഗത്ഭമതികളായ പാരമ്പര്യ വൈദ്യന്മാരായിരുന്നു. അഞ്ചലിലെ പ്രഥമ അലോപ്പതി ആശുപത്രി അഞ്ചല്‍ വടമണ്‍ പാലത്തിന് പടിഞ്ഞാറു വശത്ത്  പ്രവര്‍ത്തനം ആരംഭിച്ച ഡോ.ഐസക്കിന്റെ ആശുപത്രിയാണ്. പിന്നീട് ഇത് അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു. 1953-ല്‍ അഞ്ചലില്‍  “മേരിമക്കള്‍ സന്യാസിനി സഭ” ആരംഭിച്ച അഞ്ചല്‍ സെന്റ്  ജോസഫ് ഹോസ്പിറ്റലാണ് ഈ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1953 മെയ് മാസം അഭിവന്ദ്യ ബനഡിക്ട് മാര്‍ ഗ്രിഗോറിയസ് തിരുമേനി ഈ ആതുരാലയം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ലോക പ്രശ്സ്ത  ശാസ്ത്രജ്ഞനായിരുന്ന എച്ച്.പി.വാറന്റെ (എച്ച്.പരമേശ്വര അയ്യര്‍) വക പുരയിടത്തിലാണ് ഈ ഹോസ്പിറ്റല്‍ സ്ഥാപിക്കപ്പെട്ടത്. അതുകൊണ്ട് പഴയ തലമുറ ഈ ഹോസ്പിറ്റലിനെ ഇപ്പോഴും “പട്ടരുവിള” എന്നാണ് വിളിക്കുന്നത്. 1954-ല്‍ ഇവിടെ  ചാര്‍ജ്ജ് എടുത്ത അന്നമ്മ ഡോക്ടറുടെ സേവനം അഞ്ചല്‍ നിവാസികള്‍ക്ക് മറക്കാനാവില്ല. പാവങ്ങളുടെ ഡോക്ടര്‍  എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. 1972 ല്‍ അഞ്ചല്‍ ഗവണ്‍മെന്റ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ എം.എല്‍.എ. പി.ഗോപാലന്റെ നേതൃത്വത്തില്‍ നാട്ടിലെ പൊതു പ്രവര്‍ത്തകര്‍ സംഭാവന പിരിച്ചാണ്  ഇതിന്റെ  പ്രവര്‍ത്തനം തുടങ്ങിയത്. അഞ്ചല്‍ പഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും വക പുരയിടത്തിലാണ് ആശുപത്രി നിര്‍മ്മിച്ചത്. വിശ്വനാഥ പിള്ള ഡോക്ടര്‍ ആരംഭിച്ച പി.എന്‍.എസ്.ഹോസ്പിറ്റല്‍, ജോര്‍ജ്ജ് ഡോക്ടറുടെ ഹോസ്പിറ്റല്‍ ഡോ.ദേവദാസ് ഹോസ്പിറ്റല്‍, ഡോ.ജയകുമാര്‍ സ്ഥാപിച്ച ശബരിഗിരി ഹോസ്പിറ്റല്‍, ഡോ.വിനയ ചന്ദ്രന്‍ ആരംഭിച്ച മെറ്റേണിറ്റി ഹോസ്പിറ്റല്‍ എന്നിവ ആതുര ശുശ്രൂഷാ രംഗത്ത് പതിറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്.

അഞ്ചല്‍ ഒരു സഹകരണ സംഘം ആരംഭിച്ചത് കൊല്ലവര്‍ഷം 1123 മേടം 17-ാം തിയതിയാണ്. കര്‍ഷകരെ സഹായിക്കുക, നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കുക, സര്‍ക്കാര്‍ തുണി റേഷന്‍ വിലക്ക് വിതരണം ചെയ്യുക എന്നിവയായിരുന്നു അക്കാലത്തെ ഉദ്ദേശം. അഞ്ചല്‍ ആര്‍.ഒ ജംഗ്ഷനില്‍ വി.വി.തോമസിന്റെ നേതൃത്വത്തില്‍ കപ്പ ഉത്പാദക ക്രയവിക്രയ  സംഘം പ്രവര്‍ത്തിച്ചിരുന്നു. 1957-ല്‍ ഈ രണ്ട് സംഘവും ഒന്നായി. 1968 മെയ് 20-ാം  തിയതി കോളേജ് ജംഗ്ഷനില്‍ ഫെഡറല്‍ ബാങ്കിന്റെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ചലിലെ ആദ്യത്തെ ബാങ്ക് ഇതായിരുന്നു. അഞ്ചലിലെ പഴയകാല സര്‍ക്കാര്‍ ആഫീസുകള്‍ അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇന്നത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ്  മൈതാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാറോത്തിയാര്‍ ഓഫീസ് എന്ന് വിളിച്ചിരുന്ന പ്രവര്‍ത്തിയാരുടെ ഓഫീസ് ആണ് ഏറ്റവും പഴക്കമുള്ള ആഫീസ് എന്ന് പറയപ്പെടുന്നു. പ്രവര്‍ത്തിയാരുടെ ഓഫീസ് പില്‍ക്കാലത്ത് വില്ലേജ് ഓഫീസായി മാറി. വില്ലേജ് ഓഫീസറെ  പണ്ട് അധികാരി എന്നും വിളിച്ചിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും വലിയ വില്ലേജായിരുന്നു അഞ്ചല്‍. വരുമാനത്തിലും  ഈ വില്ലേജ് ഒന്നാം സ്ഥാനത്തായിരുന്നു. തിരുവിതാംകൂറിലെ പഴയ തപാല്‍ വിതരണ സമ്പ്രദായം അഞ്ചലില്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു പ്രധാനപ്പെട്ട അഞ്ചലാപ്പീസ് ചന്തമുക്കില്‍ ഇന്ന് പോസ്റ്റ്ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വലിയൊരു അഞ്ചല്‍പ്പെട്ടി സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു. കുതിരപ്പട്ടാളമായിരുന്നു അന്ന് മെയില്‍ സര്‍വ്വീസ് നടത്തിയിരുന്നത്. അഞ്ചല്‍ പോലീസ് സ്റ്റേഷന്‍, പോലീസ് ഔട്ട് പോസ്റ്റായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1973-ല്‍ ഇത് ചാര്‍ജ്ജ് സ്റ്റേഷനാക്കി ഉയര്‍ത്തപ്പെട്ടു. ചാര്‍ജ്ജ് സ്റ്റേഷനാക്കിയതോടെയാണ് ഇവിടെ ഒരു സബ് ഇന്‍സ്പെക്ടറെ നിയമിച്ചത്. താലൂക്ക്, കച്ചേരി, കോടതി എന്നിവ അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്നതായും ഇവ പിന്നീട് പുനലൂരിലേക്ക് മാറ്റിയതായും പറയപ്പെടുന്നു. വളരെ പഴക്കമുളള ഓഫീസുകളിലൊന്നാണ് അഞ്ചല്‍ റെയിഞ്ച് ഓഫീസ്. അഞ്ചല്‍ മേലേ ജംഗ്ഷനില്‍ റെയിഞ്ച് ഓഫീസ് ജംഗ്ഷന്‍ ( R.O.ജംഗ്ഷന്‍ ) എന്ന പേര് വന്നത് ഈ ഓഫീസ് ഉണ്ടായതിനാലാണ്. ഓഫീസിന് ചുറ്റും വനമായിരുന്നു. അഞ്ചല്‍ മേലേ ജംഗ്ഷനില്‍ അക്കാലത്ത് മറ്റ് ഓഫീസുകള്‍  ഒന്നും തന്നെ ഇല്ലായിരുന്നു. അഞ്ചല്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, മൃഗാശുപത്രി, ബ്ളോക്ക് ഓഫീസ്  എന്നിവ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഓഫീസുകളാണ്. പത്തനാപുരം  താലൂക്കിലെ എട്ടു പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് അഞ്ചലില്‍ സ്ഥാപിക്കപ്പെട്ട ബ്ളോക്കാഫീസ് അഞ്ചലിന്റെ വികസനത്തിന് വളരെയേറെ സഹായകമായിട്ടുണ്ട്. അഞ്ചലിലൂടെ ആദ്യമായി ഓടിത്തുടങ്ങിയ  സര്‍വ്വീസ് ബസുകള്‍ ഭാരതിയും യശോദയുമാണ്. തിരുവനന്തപുരത്തു നിന്നും ഒരു എക്സ്പ്രസ് ബസ് ഇതുവഴി സര്‍വ്വീസ് നടത്തിയിരുന്നു. കളക്ഷന്‍ ഇല്ലാത്തതിനാല്‍ കുറേനാള്‍ ഈ ബസ് ഓടിയില്ല. കാളവണ്ടികളിലായിരുന്നു ആളുകള്‍ അധികവും  യാത്ര ചെയ്തിരുന്നത്. വാടകയ്ക്ക് അന്ന് കാളവണ്ടികള്‍ ലഭിച്ചിരുന്നു.  അഞ്ചല്‍ പ്രദേശത്ത് ഒന്നോ രണ്ടോ കാറുകള്‍ മാത്രമേ ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. അസുഖമായാല്‍ ആളുകളെ  ആശുപത്രിയില്‍ എത്തിക്കുന്നതിനും, അടിപിടി അക്രമങ്ങളില്‍ മാരകമായി പരിക്കേല്ക്കുന്നവരെയും  അത്യാഹിതങ്ങളില്‍ മരിക്കുന്നവരെയും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് പുനലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനും മാത്രമേ അക്കാലത്ത് ആള്‍ക്കാര്‍  കാര്‍ ഉപയോഗിച്ചിരുന്നുള്ളൂ.  ആ കാറുകള്‍ ഇന്നത്തെ അമ്പാസിഡര്‍ മോഡല്‍ ആയിരുന്നില്ല. തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവന്നിരുന്നതും അക്കാലത്ത് കാളവണ്ടിയിലായിരുന്നു. കൊടും വനമായിരുന്ന അഞ്ചല്‍ പ്രദേശത്തിന്റെ അത്ഭുതകരമായ  ഇന്നത്തെ വികസനം കാണുമ്പോള്‍ തന്നെ ഇവിടുത്തെ  ജനങ്ങളുടെ അധ്വാനശീലം ബോദ്ധ്യപ്പെടും. ഈ പ്രദേശത്തെ ഇന്നത്തെ വലിയ റോഡുകള്‍ മിക്കതും ജനങ്ങള്‍ സംഘടിപ്പിച്ച് വെട്ടിയിട്ടുള്ളതാണ്. മനുഷ്യ ശേഷിയാണ് അഞ്ചല്‍ പ്രദേശത്തിന്റെ വികസനത്തില്‍ എപ്പോഴും മുഖ്യ ഘടകമായിട്ടുള്ളത്. അധ്വാനശീലരായ ജനങ്ങളും ഫലഭൂയിഷ്ഠമായ മണ്ണുമുള്ള ഒരു പ്രദേശത്തിന് എത്രത്തോളം പുരോഗതി ഉണ്ടാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഞ്ചല്‍. പണ്ടു മുതല്‍ക്കേ മതസൌഹാര്‍ദ്ദത്തിന്റെ മാതൃകസ്ഥാനം കൂടിയാണിവിടം. പഴയ അഞ്ചല്‍ പഞ്ചായത്ത്  ഇന്നത്തെ അലയമണ്‍ പഞ്ചായത്തുകൂടി  ഉള്‍പ്പെട്ടതായിരുന്നു. വില്ലേജ് അസോസിയേഷന്‍ ആണ് ആദ്യകാലത്ത് പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. 1953 സെപ്തംബര്‍ 3-ാം തിയതിയാണ് അഞ്ചല്‍  പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റി അധികാരമേല്‍ക്കുന്നത്. വേലുശ്ശേരി അബ്ദുല്‍ ഖാദറായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. തുടര്‍ന്ന് 15-10-54 മുതല്‍ 1-9-1955 വരെ പാലറ ബാലകൃഷ്ണ പിള്ളയും 16-10-56 മുതല്‍ 19-4-62 വരെ ഡോ.സി. ഇ. വേലുവും 19-10-63 മുതല്‍ 12-8-79 വരെ പി. ഗോപാലനും 28-9-79 മുതല്‍ 28-10-84 വരെ കെ.ശിവരാമ പിള്ളയും 8-2-88 മുതല്‍ 9-2-94 വരെ കെ.എന്‍.വാസവനും പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം വഹിച്ചു. അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി  സുജാ ചന്ദ്രബാബു 4-10-95 മുതല്‍ സ്ഥാനമേറ്റു. 1988 ഏപ്രില്‍ 28 നാണ് ഇപ്പോഴത്തെ കെട്ടിടത്തില്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. അതിനുമുമ്പ് അഞ്ചല്‍  ആര്‍. ഒ ജംഗ്ഷനില്‍ ഉള്ള പഞ്ചായത്ത്  ഷോപ്പിംഗ് കോംപ്ളകസ് കെട്ടിടത്തില്‍ ആയിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത്  ഓഫീസ് കെട്ടിടത്തില്‍ തന്നെ അഞ്ചല്‍ വില്ലേജ് ഓഫീസും   അഞ്ചല്‍  പഞ്ചായത്ത് കേന്ദ്രീയ ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. പിന്നോട്ട് നോക്കുമ്പോള്‍  ഒട്ടൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും  അഞ്ചല്‍ പഞ്ചായത്തിന് അഭിമാനിക്കാന്‍  ഒരായിരം നേട്ടങ്ങളുണ്ട്.

Anchal History,anchal block,anchal panchayathu

Labels:

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.